Kerala
കോട്ടയം : ഭർത്താവ് മരിച്ചതിന്റെ തൊട്ടു പിന്നാലെ ഭാര്യയും മരണത്തിനു കീഴടങ്ങി. ചിങ്ങവനം പുതിയാപറമ്പിൽ കുരുവിള ജേക്കബും (74) ഭാര്യ ജാൻസിയുമാണ് (68) മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.
കുരുവിള ജേക്കബ് രാവിലെയും ജാൻസി ഉച്ചയ്ക്കുശേഷവുമാണ് മരിച്ചത്. സംസ്കാരം പിന്നീട് ചിങ്ങവനം സെന്റ് ജോൺസ് പുത്തൻപള്ളിയിൽ. മക്കൾ: ആൻസൻ കുരുവിള (മർച്ചന്റ് നേവി), ജിൻസൻ കുരുവിള (കാനഡ). മരുമക്കൾ: സീനാ പാലക്കുടിയിൽ, അക്സ മതുരംകോട്ട്.
Kerala
കോട്ടയം: കുടുംബ പ്രശ്നത്തെ തുടർന്ന് അധ്യാപികയെ ഭർത്താവ് സ്കൂളിൽ കയറി അക്രമിച്ചു. കോട്ടയം നഗരത്തിലെ ഒരു സ്കൂളിൽ നടന്ന സംഭവത്തിൽ അധ്യാപിക ഡോണിയായ്ക്ക് ഗുരുതരമായി പരിക്കേറ്റു.
സംഭവത്തിൽ ഭർത്താവ് കൊച്ചുമോനെതിരെ പോലീസ് കേസെടുത്തു. ഇന്നു രാവിലെ 10.30നാണ് സംഭവം. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് ഹോസ്റ്റലില്‍ താമസിക്കുന്ന ഡോണിയയെ അന്വേഷിച്ചാണ് ഭര്‍ത്താവ് സ്കൂളിലെത്തിയത്. ക്ലാസ് റൂമില്‍ നിന്നും ഓഫീസിലേക്ക് വിളിച്ചു വരുത്തി ശേഷം അധ്യാപികയെ അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.
തൊട്ടടുത്ത ക്ലാസ് റൂമിലേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ച ഡോണിയയെ പിന്തുടര്ന്നെത്തിയ ഭര്‍ത്താവ് കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അധ്യാപകരും നാട്ടുകാരും ഓടിക്കൂടുന്നതിനിടയില് ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു.
പരിക്കേറ്റ ഡോണിയായെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ഭർത്താവ് കൊച്ചുമോൻ ഒളിവിൽ പോയി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു
International
കറാച്ചി: തന്നെ പാക്കിസ്ഥാനിൽ ഉപേക്ഷിച്ച ഭർത്താവ് ഡൽഹിയിൽ രഹസ്യമായി രണ്ടാമത് വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന് ആരോപിച്ച് യുവതി രംഗത്ത്.
തനിക്കു നീതി ലഭിക്കണമെന്ന് യുവതി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിക്കുന്ന വിഡിയോ പുറത്തുവന്നു. പാക്കിസ്ഥാനി സ്വദേശിനിയായ നികിതയാണ് വിഡിയോ പുറത്തുവിട്ടത്. കറാച്ചി സ്വദേശിനിയാണ് ഇവർ.
ദീർഘകാല വീസയിൽ ഇൻഡോറിൽ താമസിക്കുന്ന പാക്കിസ്ഥാൻ വംശജനായ വിക്രം നാഗ്ദേവിനെ 2020 ജനുവരി 26ന് കറാച്ചിയിൽ വച്ച് ഹൈന്ദവാചാരപ്രകാരം വിവാഹം കഴിച്ചതായി നികിത പറയുന്നു. ഒരു മാസം കഴിഞ്ഞ് വിക്രം നികിതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. എന്നാൽ, മാസങ്ങൾക്കുള്ളിൽ തന്റെ ജീവിതം കീഴ്മേൽ മറിഞ്ഞതായി നികിത പറയുന്നു.
വീസയിൽ സാങ്കേതിക പ്രശ്നമുണ്ടെന്ന കാരണം പറഞ്ഞ് 2020 ജൂലൈ ഒൻപതിന് നിർബന്ധിച്ച് പാക്കിസ്ഥാനിലേക്ക് അയച്ചതായി നികിത പറയുന്നു. തിരിച്ചു കൊണ്ടുവരാൻ വിക്രം ശ്രമിച്ചില്ല. ഇന്ത്യയിലേക്കു മടക്കി വിളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതായി നികിത ആരോപിക്കുന്നു.
തനിക്കു നേരിട്ട സംഭവത്തെക്കുറിച്ചും അവർ വിഡിയോയിൽ വിവരിച്ചു. "പാക്കിസ്ഥാനിൽ നിന്ന് ഭർതൃവീട്ടിൽ തിരിച്ചെത്തിയപ്പോൾ അവരുടെ പെരുമാറ്റം പൂർണമായും മാറിയിരുന്നു. ഭർത്താവിനു മറ്റൊരു ബന്ധമുണ്ടെന്നു ഞാൻ മനസിലാക്കി. ഭർതൃപിതാവിനോട് ഇക്കാര്യം പറഞ്ഞു. ആൺകുട്ടികൾക്ക് അവിഹിത ബന്ധങ്ങൾ ഉണ്ടാകുമെന്നും അതിലൊന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് അവർ പറഞ്ഞത്.'–നികിത പറഞ്ഞു.
ലോക്ക്ഡൗൺ സമയത്ത് പാക്കിസ്ഥാനിലേക്കു മടങ്ങാൻ വിക്രം നിർബന്ധിച്ചെന്നും ഇപ്പോൾ ഇന്ത്യയിലേക്കു പ്രവേശനം നിഷേധിക്കുകയാണെന്നും നികിത ആരോപിച്ചു. കറാച്ചിയിൽ തിരിച്ചെത്തിയ ശേഷമാണ് ഡൽഹിയിലുള്ള ഒരു സ്ത്രീയുമായി വിക്രം രണ്ടാമതൊരു വിവാഹത്തിന് ഒരുങ്ങുകയാണെന്ന് നികിത കണ്ടെത്തിയത്.
2025 ജനുവരി 27ന് നികിത രേഖാമൂലം പരാതി നൽകി. ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടു. ഇതേതുടർന്നാണ് യുവതി വിഡിയോ സന്ദേശവുമായി എത്തിയത്.
Kerala
തൃശൂർ: വരന്തരപ്പള്ളിയിൽ ഗർഭിണിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അർച്ചന(20)ആണ് മരിച്ചത്.
ഭർതൃവീടിന് സമീപത്തെ കാനയിൽ പൊള്ളലേറ്റ നിലയിലാണ് അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ഷാരോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.
വൈകിട്ട് നാലിന് വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാരോണിന്റെ അമ്മ ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അംഗനവാടിയില്‍ നിന്ന് കൊണ്ടുവരാനായി പോയി തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടത്.
അര്‍ച്ചനയുടെ കുടുംബത്തിന്റെ പരാതിയില്‍ ആണ് ഷാരോണിനെ കസ്റ്റഡിയില്‍ എടുത്തത്. പെയിന്റിംഗ് തൊഴിലാളി ആണ് ഷാരോണ്‍. ഇയാൾ അര്‍ച്ചനയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഫോറന്‍സിക് സംഘം പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വരന്തരപ്പിള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.
National
ബംഗളൂരു: ബംഗളുരുവിലെ യുവ ഡോക്ടർ കൃതിക റെഡ്ഡിയെ കൊലപ്പെടുത്തിയത് ഭർത്താവ് മഹേന്ദ്ര റെഡ്ഡി. പ്രതി കാമുകിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം പോലീസ് വീണ്ടെടുത്തതാണ് അന്വേഷണത്തിൽ നിർണായകമായത്.
ഡോക്ടർ മഹേന്ദ്ര റെഡ്ഡി കാമുകിക്ക് അയച്ച ശേഷം ഈ മെസേജ് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ വാട്സാപ്പിൽനിന്ന് പോലീസ് ഇത് കണ്ടെടുത്തതോടെ നിൽക്കക്കള്ളിയില്ലാതെ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. പ്രണയബന്ധം തുടരാനായിരുന്നു കൊലപാതകം എന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി.
വിവാഹമോചനം നടത്തിയാൽ സ്വത്തുക്കൾ നഷ്ടപ്പെടുമോ എന്ന ആശങ്ക ഉണ്ടായിരുന്നെന്നും അതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും ഡോക്ടർ മഹേന്ദ്ര റെഡ്ഡി മൊഴി നൽകി. ആരും സംശയിക്കാതിരിക്കാൻ അനസ്തേഷ്യ ഉപയോഗിക്കാൻ തീരുമാനിച്ചതെന്നും മഹേന്ദ്ര വ്യക്തമാക്കി.
Kerala
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി ഉൾവനത്തിൽ കുഴിച്ചിട്ടതായി ഭർത്താവിന്റെ വെളിപ്പെടുത്തൽ. ഇലച്ചിവഴി സ്വദേശി വള്ളിയമ്മയെ (45) ആണ് രണ്ടാം ഭർത്താവായ പഴനി(46) കൊലപ്പെടുത്തിയത്.
പുതൂർ പഞ്ചായത്തിൽ ഇലച്ചിവഴി സ്വദേശിയായ വള്ളിയമ്മയെ രണ്ട് മാസം മുമ്പ് കാണാതായിരുന്നു. അമ്മയെ കാണാനില്ലെന്ന് വ്യക്തമാക്കി മകൾ പുതൂർ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് പഴനിയെ സംശയം തോന്നി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരം പുറത്തറിയുന്നത്.
രണ്ട് മാസം മുമ്പാണ് കൊലപാതകം നടന്നത്. വിറക് ശേഖരിക്കുന്നതിനിടെ തർക്കം ഉണ്ടായി വള്ളിയമ്മയെ താൻ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പഴനി പോലീസിനോട് വെളിപ്പെടുത്തി. പിന്നീട് മൃതദേഹം വനത്തിൽ കുഴിച്ചിട്ട ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും പഴനി സമ്മതിച്ചു. വള്ളിയമ്മയെ കൊന്നു കുഴിച്ചിട്ടുവെന്ന് പഴനി പറഞ്ഞ സ്ഥലം ഇന്നലെ പോലീസ് കണ്ടെത്തിയിരുന്നു.
പഴനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് ഇന്ന് റവന്യൂ ഉദ്യോഗസ്ഥരുടെയും ഫോറൻസിക് സംഘത്തിന്റേയും നേതൃത്വത്തിൽ പരിശോധന നടത്തും.